Friday, March 30, 2007

കോപ്പിപ്പൂച്ചകള്‍ കരയാറില്ല

പ്രഭാതസൂര്യന്‍ വഴിപോക്കന്റെ കണ്ണുകളെ തഴുകുന്നു. കടത്തിണ്ണയില്‍ നിന്നെഴുന്നേറ്റ് തന്റെ റുട്ടീന്‍ ആയ പാറയുരുട്ടലിന്‌ പോകുന്നു. മലമുകളില്‍ കല്ലുരുട്ടുന്നതിനോടൊപ്പം പഴയെ ഒരു കഥാശകലം അനാവൃതമാകുന്നു.....

കടത്തിണ്ണ ഇപ്പോള്‍ ട്രിവാന്‍ട്രം സീയിറ്റിയിലെ കമ്പ്യുട്ടര്‍ സയന്‍സ് ക്ലാസ്സ്. കൊല്ലം 99. ആദ്യത്തെ സെമസ്റ്ററില്‍ ലോകത്തുള്ള എല്ലാ ഇഞ്ജീനിയറിങ്ങ് വിഷയങ്ങളും നിര്‍ബ്ബന്ദം. 4 മാസത്തില്‍ 9 സബ്ജക്റ്റ് പഠിച്ചെഴുതണം. ഏല്ലാവരും ആഹ്ളാദോന്മാദത്തിലാണ്. നേരായ മാര്‍ഗ്ഗം കൊണ്ട് സീരീസ് എക്സാംസ് രക്ഷപ്പെടൂല്ല എന്ന് എല്ലാരും ഭയന്നു. അങ്ങനെ പ്രകൃതിയുടെ ഇണ ചേരലില്‍ കാലം ഈ രസമുള്ള സംഭവത്തെ നൊന്തു പെറ്റു. കഥയില്‍ രണ്ട് നായകന്‍മാരും പിന്നെ സഹനടനായ ഞാനും ഉണ്ട്‌. ഇതിലെ സൂപര്‍സ്റ്റാര്‍സ് ഹരി-കൃഷ്ണന്‍സ് പോലെ സീയിറ്റിയിലെ ഓരോ അണുവിനും ചിരപരിചിതം. ഒന്നാമന്‍ തള്ളിയും നെക്സ്റ്റ് കെകെപിയും. ഇനിയും ഒരുപാട് കഥകളില്‍ അണ്ണന്‍മാര്‍ വരുന്നത് കൊണ്ട് ഒരു ചിന്ന ഇന്‍ട്രൊടക്ഷന്‍ ഇരിക്കട്ടെ..

തള്ളി മഹാശയന്‍ ഈ ദുനിയാവില്‍ ഞാന്‍ കണ്ടിട്ടുള്ള എറ്റവും വലിയ തത്ത്വജ്ഞാനിയും കണ്‍ഫ്യൂഷ്യസ്, മാര്‍ക്സ്, റസ്സല്‍, ബെര്‍ണാര്‍ട് ഷാ എന്നിവര്‍ക്ക് ഒരു വാഗ്ദാനവുമാകുന്നു. ഭവാന്റെ അനര്‍ഗള നിര്‍ഗളമായ പദസമുച്ചയത്തിന്റെ അതിക്ക്രമം കാരണം വീണതാണ്‌ ഈ പേര്‍. അദ്ദേഹത്തിനെക്കുറിച്ചു എഴുതുവാന്‍ ഒരു വ്യാസന്‍ ആകേണ്ടി വരും എന്നതിനാല്‍ ഞാന്‍ ഈ വിവരണം കട്ട് ഷോര്‍ട്ട് ചെയ്യുന്നു. ചുരുക്കം പറഞ്ഞാല്‍ നാവിന്റെ ബലത്തില്‍ എവിടെയും എങ്ങനെയും രക്ഷപ്പെടാന്‍ കഴിയുന്ന മഹദ്പുരുഷന്‍. ഇനി മറ്റവന്റെ കാര്യം ആകട്ടെ അതിലേറെ രസം. ക്ലാസ്സിലെ തെറി പ്രസ്ഥാനത്തിന്‍ടെ ചുക്കാന്‍ പിടിക്കുന്ന മനുഷ്യന്‍. സ്വന്തം ഇമേജിന്റെ കാര്യത്തില്‍ ബോളീവുട് നടികളെ പോലെ സ്രദ്ദാലുവായും അതു അദ്ധ്യാപകരുടെ ഇടയിലും പിടകളുടെ ഇടയിലും പോകാതെ സൂക്ഷിക്കാന്‍ പാടുപെട്ട് ഒടുവില്‍ കളഞ്ഞ് കുളിക്കുന്ന മഹാന്‍. എന്തായാലും ഈ രണ്ടു മഹാന്മാരേയും കോളേജ് തുടങ്ങിയ ഇടയില്‍ തന്നെ പരിചയപ്പെടാനുള്ള പെരുത്ത ഭാഗ്യം ഈയുള്ളവനുണ്ടായി. വോക്കേ സംഭവത്തിലേക്ക് തിരിച്ചു വരാം..

സെക്കന്റ് സീരീസ് പരീക്ഷക്കു നേരായ മാര്‍ഗ്ഗത്തില്‍ക്കൂടെ പഠിച്ചാല്‍ രക്ഷപ്പെടൂല്ല എന്ന് തള്ളിക്ക് വെളിപാടുണ്ടായി. ശ്രീ കെകെപിയുമായി നടത്തിയ ഉന്നതതല ചര്‍ച്ചകള്‍ക്കു ശേഷം "ഒരുമയുണ്ടെങ്കില്‍ ഉലക്കമേലും കിടക്കാം" എന്ന ചൊല്ലിനെ അന്വര്‍ഥമാക്കാന്‍ തീരുമാനിച്ചു അദ്ദേഹം. രണ്ട് പേരും പകുത്തു പകുത്തു പോഷന്‍സ് പഠിച്ച് പരസ്പരം "ഇരുമെയ്യാണെങ്കിലും നമ്മുടെ പേപേര്‍സ് ഒന്നല്ലെ നീ എന്റെ കോപ്പി പാര്‍ട്ട്ണര്‍ അല്ലേ" എന്ന തത്ത്വത്തില്‍ അടിയുറച്ച് നില്ക്കുന്നു..അക്കാലതു പരീക്ഷയ്‌ക്കു പഠിക്കുക എന്ന് ദുശ്ശീലമുള്ള എന്റെ കമ്പനി കിട്ടിയപ്പോള്‍ ഈ വസുധൈവ കുടുംബകം അല്പം എക്സ്റ്റെന്റ് ചെയ്ത് എന്നേക്കൂടെ ഉള്‍പ്പെടുത്താന്‍ സര്‍ തള്ളി തീരുമാനിച്ചു. എന്തായാലും എല്ലാ പരീക്ഷയ്‌ക്കും രാവിലെ ബാക്ക് ബെഞ്ചിലെ പ്രൈം ലൊക്കേഷനില്‍ നമ്മള്‍ ഇടം പിടിച്ചു. ഞാന്‍, നടുക്ക് തള്ളി പിന്നെ കെകെപി. ഓരോ പേപ്പറും എഴുതിക്കഴിഞ്ഞു തള്ളിക്ക് പാസ്സ് മാടണമെന്ന് നിര്‍ദേശം. ആരും കണ്ടാല്‍ കൊതിക്കുന്ന എന്റെ കോഴിക്കാട്ടം സ്‌റ്റയില്‍ കൈയ്യക്ഷരം ഇന്‍ഡിയാനാ ജോണ്‍സിന്റെ ചാതുര്യതോടെ തള്ളി ഡീക്കോട് ചെയ്ത് എഴുതി അവന്റെ പേപ്പര്‍ എടുത്ത് സൈടില്‍ അലങ്കരിക്കും. കെകെപി മഹേഷ് ഭട്ട് സ്‌റ്റയലില്‍ പറഞ്ഞാല്‍ "ഇന്‍സ്പയര്‍ട് ബൈ" ആയി അതെടുത്ത് സ്വന്തം വാചകത്തില്‍ പ്രയോഗിക്കും. ചുരുക്കത്തില്‍ പറഞ്ഞാല്‍ 3 പേപ്പര്‍ 1 ഉത്തരം.

ആദ്യത്തെ ഒന്നു രണ്ട് പരീക്ഷകള്‍ വളരെ സമര്‍ത്ഥമായി ഈ പദ്ധതിയെ നടപ്പിലാക്കിയപ്പോള്‍ തള്ളീസ് ഇന്‍ ഹൈ സ്പിരിറ്റ്. പക്ഷെ ഈ പരിപാടി തുടരാനുള്ള നമ്മുടെ പ്രതീഷയ്‌ക്കു തട ഇട്ടത് ഇഞ്ജിനിയറിങ്ങ് മെക്കാനിക്സ് പരീക്ഷയ്‌ക്കാണ്. അന്നത്തെ ഫിസിക്സ് ടിപ്പാര്‍ട്ട്മെന്റിലെ ചെറിയാന്‍ സര്‍ ആയിരുന്നു ക്ലാസ്സില്‍. പതിവു പോലെ ഞാന്‍ പേപ്പര്‍ എഴുതി പാസ്സ് ചെയ്യുന്നു ആന്റ് തള്ളി ഡീക്കോട് ചെയ്ത് കെകെപിയെ ഇന്‍സ്പയര്‍ ചെയ്യുന്നു. എതായാലും സൂക്ഷ്മദ്രുക്കായ ചെറിയാന്‍ സര്‍നു ചെറിയ ലൌട്ട് അടിചു. അങ്ങോര്‍ നമ്മുടെ ലാസ്റ്റ് ബെഞ്ജിനടുത്ത് ചുമരും ചാരി അപ്പീ ഹിപ്പി സ്‌റ്റയലില്‍ നില്‍ക്കുന്നു. ആ സമയത്ത് എന്റെ പേപര്‍ തള്ളിയുടെ പേപ്പര്‍കെട്ടിനുള്ളില്‍. റ്റെന്‍ഷന്‍ എന്റെ തലയ്‌ക്കും പിടിചു. ഇതൊന്നും അറിയാതെ വേറെ ഒരു ലോകത്തിരുന്ന കെകെപി തള്ളിയോടു "പേപ്പര്‍ വെക്കടാ പട്ടി" എന്നു പറഞ്ഞ് അലറുന്നു. പരീക്ഷ തീരുന്ന സമയം വരെ അങ്ങേര്‍ അവിടെ കുറ്റി. ഒടുവില്‍ അവസാന നിമിഷത്തില്‍ മജീഷ്യന്‍ മുതുകാടിന്റെ സാമര്‍ത്ഥ്യത്തോടെ തള്ളി എനിക്ക് പേപ്പര്‍ റികവര്‍ ചെയ്‌തു തരുന്നു. ചെറിയാന്‍ കെകെപിയോട് എന്തോ പറഞ്ഞു സ്ഥലം കാലിയാക്കുന്നു...ജഗതി സ്ലാങ്കില്‍ കെകെപി സൊല്ലി "ജസ്റ്റ് മിസ്സ്ട് ഇറ്റ്".

പിറ്റേന്ന് കാലത്ത് വീര പുരുഷനായി കെകെപി ക്ലാസ്സിലേ സുഹ്രുദ്‌വ്രിന്ദത്തൊടു കഥകള്‍ വിസ്തരിക്കുന്നു. തൊട്ടു പിന്നില്‍ സ്‌മൂച് ടിസ്റ്റന്‍സില്‍ ടിപാര്‍ട്ട്മെന്റ് തലൈവര്‍ എസ്‌ക്കെ .

"എസ്1 എസ്2 റോള്‍ നമ്പര്‍ 16 17 ആരാ? എന്റെ കൂടെ വാ"..

തള്ളിയും കെകെപിയും അറ്റെന്‍ഷന്‍. ചുരുക്കം പറഞാല്‍ ചെറിയാന്‍ ചതിച്ചു. മോഷണക്കേസിലെ പ്രതികളെ പോലെ എച് ഓ ടി യുടെ പുറകെ മിന്നി മറയുന്നു. ഇനി അവിടെ നടന്ന സംഭവങ്ങള്‍.

"ടേയ് ഞാന്‍ ഇതൊക്കെ കുറേ കണ്ടിട്ടുള്ളതാ. നീയൊക്കെ ഇന്നലെ കോപ്പി അടിച്ചില്ലേ. എന്താ അവിടെ നടന്നത്"

തള്ളി കല്‍ മാതിരി (കോളേജ് സ്ലാങ്ക് .പാറക്കഷ്‌ണം പോലെ അചഞ്ചലനായി) യെസ്‌ക്കെ യെ ഒരു പുഛഭാവത്തില്‍ നോക്കുന്നു. കെകെപി പോലീസ് സ്‌റ്റേഷനില്‍ എത്തിയ ഹരിശ്രീ അശൊകനെ കൂട്ട് നിന്ന് പരുങ്ങുന്നു. തള്ളി തള്ളിത്തുടങ്ങി (കര്‍ത്താവും കര്‍മ്മവും ഇവിടെ അഭേദ്യമാകുന്നു)

"സര്‍ എനിക്ക് ചെറുപ്പം മുതലേ ഉള്ള ശീലമാണു. പരീക്ഷ എഴുതുമ്പോള്‍ എഴുതിക്കഴിഞ്ഞ കടലാസുകള്‍ എടുത്ത് സൈടില്‍ വെയ്‌ക്കും. അതു കണ്ടു ചെറിയാന്‍ സര്‍ എന്തോ തെറ്റിദ്ധരിച്ചതാണു"

ഇതു കേട്ടു അങ്കത്തട്ടില്‍ യെസ്‌ക്കെ ചുവടു മാറ്റി ചവുട്ടി. വയറില്‍ പൂമ്പാറ്റകള്‍ പറത്തി കളിക്കുന്ന കെകെപിയെ നോക്കി. ഒട്ടും അതിശയോക്തി ഇല്ലാതെ എക്‌സാക്‌റ്റ് ടയലോഗ് ഫയര്‍ ചെയ്‌തു

"മോനെ നമ്പര്‍ ഒന്നും വേണ്ടാ. ഇതൊക്കെ ഞാന്‍ കുറേ കണ്ടതാ. സത്യം പറഞ്ഞാല്‍ രണ്ടു പേര്‍ക്കും രക്ഷപ്പെടാം"

കെകെപി ബോള്‍ട് ഔട്ട്. മനക്കട്ടി തകര്‍ന്ന അദ്ദേഹം എടുത്തു ചാടി

"സര്‍ ഞാന്‍ കോപ്പി അടിച്ചു സര്‍. ഞാന്‍ കോപ്പി അടിച്ചു..അയ്യോ"...

അങ്ങേരുടെ കാലില്‍ വീണു കരഞ്ഞില്ലെന്നേ ഉള്ളൂ. വിജയശ്രീലാളിതനായ യെസ്‌ക്കെയുടെ വക തള്ളിയുടെ മുഖത്തു ഒരു നോട്ടം. ഒരു നിമിഷം ഗാന്ധിനഗര്‍ 2ന്റ് സ്ട്രീറ്റില്‍ നാട്ടുകാര്‍ കള്ളനായി പിടിച്ച ശ്രീനിവാസന്റെ ജാള്യത തള്ളിയ്‌ക്ക് . പിന്നെ നരസിംഹറാവുവിന്റെ വിഷാദഭാവത്തില്‍ തള്ളി ഉരുവിട്ടു

"സര്‍ ഐ രിഗ്രറ്റ് ഇറ്റ്"

അതിനു യെസ്‌ക്കെയുടെ മറുപടി രഞ്ജീ പണിക്കര്‍ സ്‌റ്റയലില്‍ ആയിരുന്നു

"അതേ ഇതുപോലെ രിഗ്രെറ്റ് ചെയ്‌തവന്മാരാണു ഇപ്പോള്‍ പൂജപ്പുര സെന്‍ട്രല്‍ ജയലില്‍ കിടക്കുന്നത്".

തള്ളി തൂങ്ങിച്ചാവാന്‍ കയര്‍ അന്വേഷിക്കുന്നു.

"ശരി എന്തായാലും രണ്ടുപേരും വീട്ടുകാരെയും ഒക്കെ വിളിച്ചിട്ട് ഇങ്ങോട്ട് വന്നിട്ട് പരീക്ഷ എഴുതിയാല്‍ മതി"

എന്തായാലും വീട്ടുകാരുടെ മുന്‍പില്‍ യെസ്‌ക്കെ രണ്ടിനേയും ഒരു കീചകവധം നടത്തി. അവന്‍മാര്‍ അതു വരെ വീട്ടുകാരുടെ മുന്‍പില്‍ ഉണ്ടാക്കി വെച്ച നല്ല ഇമേജ് കാരണം ആ സൈടില്‍ നിന്നു വലിയ കുഴപ്പമൊന്നുമുണ്ടായില്ല. ഏതായാലും ഉച്ച തൊട്ട് അണ്ണന്‍മാര്‍ ജഗത് കൂള്‍ ആയി പരീക്ഷ എഴുതാന്‍ വന്നു. എന്നെ കണ്ടിട്ട് വലിയ ത്രിപ്‌തിയില്ല. പൊതുജനാഭിപ്രായം മാനിച്ച് ആശാന്‍മാര്‍ സംഭവങ്ങളുടെ ചുരുള്‍ അഴിക്കുന്നു. ഒന്നാം പ്രതി : തള്ളി കുറ്റം : പ്രേരണ. എന്നിട്ടേ കോപ്പി അടിച്ച കെകെപി പ്രതിയാകുന്നുള്ളൂ. അതേ ലോജിക് വെച്ചു അവന്‍മാരെ കോപ്പി അടിക്കാന്‍ പ്രേരിപ്പിച്ച ഞാനാണു ശരിക്കും പ്രതി നമ്പര്‍ 1 എന്ന് തള്ളിയുടെ മതം. ചെറിയാന്റെ സിന്ധുഗംഗാ നദി തടം മുതല്‍ക്കേ ഉള്ള പൂര്‍വ്വികരെ സ്‌മരിച്ചുകൊണ്ട് തള്ളിയും കെകെപിയും പറഞ്ഞു നിര്‍ത്തി

അവസാന പരീക്ഷയ്‌ക്കു ഫിസിക്‌സ് ടിപാര്‍ട്ട്മെന്റിലെ വേറൊരു സര്‍ തള്ളിയൊടു "ആക്‌ച്യുവലി എന്താണു അവിടെ സംഭവിച്ചത്?" എന്നു ചോദിച്ചപ്പോള്‍ അണ്ണന്‍ അടൂരിന്റെ നായകന്‍മാരെപ്പോലെ സ്റ്റ്റേറ്റ് ഫേസ് ആയിരുന്നു എന്നാണു കേള്‍വി . അതേ സമയം നമ്മുടെ അപ്പുറത്തെ ക്ലാസ്സില്‍ ലോലന്‍, കൂതറ ആന്റ് ചുടുകട്ട ലെട് ടീം മണ്ണാര്‍ശാലയിലെ പാമ്പുകളെ പോലെ ഇഴ ചെര്‍ന്നു പകര്‍പ്പവകാശം രേഖപ്പെടുത്തുകയായിരുന്നു എന്നതു വിരോധാഭാസം. ഹവെവര്‍ മാര്‍ക്ക് വന്നപ്പൊള്‍ കോപ്പി അടിച്ച ക്രമത്തില്‍ മാര്‍ക്ക് അസെന്‍ടിങ്ങ് ആയി കെകെപിക്കു അനുകൂലമായി വന്നു. കാലാന്തരത്തില്‍ ആ സംഭവത്തിന്റെ ഉപ്പും പുളിയും സീയീറ്റിയിലെ ഏതോ ഒരു മലയമാരുതന്‍ അപഹരിച്ചു. എന്നാലും ഉര്‍വശീ ശാപം പോലെ വന്ന ആ കോപ്പി സംഭവത്തിന്റെ അവശിഷ്‌ട്ടങ്ങള്‍ ബാക്കി നിന്നത് നമ്മുടെ ഇടയില്‍ നാമ്പിട്ട ഗാഠമായ സൌഹൃദത്തിന്റെ രൂപത്തില്‍ ആകുന്നു.

"ദുഃഖിതരേ പീടിതരേ നിങ്ങള്‍ കൂടെ വരൂ
തള്ളികളേ കെകെപികളേ നിങ്ങല്‍ കൂടെ വരൂ
നിങ്ങള്‍ക്ക് സ്വര്‍ഗ്ഗ രാജ്യം സ്വര്‍ഗ്ഗ രാജ്യം"

പാറ വീണ്ടും താഴെ ഉരുളുന്നു. വഴിപോക്കന്‍ വീണ്ടും പൊട്ടിച്ചിരിക്കുന്നു

-------------------------------ശുഭം----------------------------------------

Labels:

Wednesday, March 21, 2007

ആദിപാപം

ഉലകമാകുന്ന കടത്തിണ്ണ. കളിയാക്കിയും ചിരിച്ചും കരഞ്ഞും പാട്ടു പാടിയും ഒരു വഴിപോക്കന്‍ ജീവിതം തള്ളിനീക്കുന്നു. ട്രിവാന്‍ട്രത്തില്‍, പൂനെയില്‍ ,മഞ്ജേരിയില്‍ ബാന്‍ഗലൂരില്‍ ഒടുവില്‍ അമേരിയ്ക്കയിലും എന്നു വേണ്ട ഏതു ദുനിയാവിലായാലും കടത്തിണ്ണ മാത്രം കോണ്‍സ്റ്റന്റ്. പതിവുപോലെ വഴിപോക്കന്‍ കടത്തിണ്ണയില്‍ നിന്നെഴുന്നേല്‍ക്കുന്നു. മലമുകളില്‍ കല്ലുരുട്ടി കയറ്റുന്നു.ഗതകാല സ്മരണകള്‍ മനസ്സില്‍ ചേക്കേറുമ്പോള്‍ പഴയ ഒരു സംഭവത്തിന്‍ടെ ഓര്‍മച്ചെപ്പ്‌ തുറക്കുന്നു.....

സ്ഥലം മഹാരാഷ്ട്ര സംസ്ഥാനത്തെ കൊങ്കണ്‍ തീരത്തുള്ള ദിവ്യാഗറിലെ ഒരു റൂം. എട്ടു ജാന്‍ഗോ പയ്യന്മാര്‍ ഇരുന്നു വിസ്തരിക്കുന്നു. ഗ്രൂപ് ലീടര്‍ ജീറ്റി സ്പ്രൈറ്റ് കുപ്പി പകുത്തു മാറ്റുന്നു. അതില്‍ വോട്ക്ക ഒഴിക്കുന്നു. മൂടി അടച്ച് നല്ലവണ്ണം കുലുക്കുന്നു. ഏന്നിട്ട് അത് തുറന്ന് ഒരു കവിള്‍ ഇറക്കുന്നു. അടുത്തത് ഹള്ളിയുടെ ഊഴം. പിന്നെ ജെയ്യ് , കുത്തിത്തിരുപ്പ്, റെനോ, സീകേയ്, നിഷ്ക്കു ഒടുവില്‍ ഞാന്‍. സഖാവ് ലെനിന്‍ടെ അരുമ പാനീയം അകത്തു പോയ ലഹരിയില്‍ മതിമറന്ന് ഞാന്‍ പാടി

"പന്ത്രണ്ടു മക്കളെ പെറ്റൊരമ്മേ...നിന്‍ടെ മക്കളില്‍ ...... ഞാനാണ്‌ ഭ്രാന്തന്‍
പന്ത്രണ്ടു രാശിയും നീറ്റുമമ്മേ..... നിന്‍ടെ മക്കളില്‍ ..... ഞാനാണനാഥന്‍"

ഈയുള്ളവന്‍ടെ എവര്‍ഗ്രീന്‍ ആരാധകന്‍ ഹള്ളി തലയാട്ടുന്നു. കള്ളു ഉള്ളിള്‍ പോയാല്‍ അദ്ദേഹം ഞാന്‍ പങ്കെടുക്കുന്ന സിനിമ സംഗീതം, പദ്യ പാരായണം, ശാസ്ത്രീയ സംഗീതം ഇത്യാദി ഇനങ്ങളിലെ സജീവ ആരാധകന്‍ ആണ്‌. തമിഴ് ആന്‍ട് കര്‍ണാഠിക് ആണെങ്കില്‍ പുള്ളിക്കാരന്‍ കൂടെ പാടും. ഏന്തായാലും ഇവിടെ റണ്ടു കൈമുട്ടും തുടയില്‍ ഊന്നി ചൂണ്ടുവിരളുകള്‍ നെറ്റിയില്‍ ഇരുത്തി അണ്ണന്‍ ആസ്വദിക്കുന്നു. കുറച്ച്‌ കവിതാ കംബ്ബവും പിന്നെ കുറചു വോട്ക്കയുടെ ഇടപെടലും നാഢിയില്‍ പിടിച്ചു എന്നു കൂട്ടിക്കൊള്ളു..

"ചിട കെട്ടി കേവലത ധ്യാനതിലുറയുന്ന ചുടുകാട്ടിലെരിയാതെരിഞ്ഞ തിരിയായ്
നേരു ചികയുന്ന ഞാനാണ്‌ ഭ്രാന്തന്‍...മൂകമുരുകുന്ന ഞാനാണ്‌ മൂഢന്‍"

ജീറ്റി തൊടുപുഴ സ്ലാങ്ങില്‍ കമന്‍റ്റിറക്കി "ഈ ചെക്കന്‌ ഇത്‌ എന്നാ സൂക്കേടാ?. വെള്ളം ഉള്ളില്‍ പൊയാല്‍ പിന്നെ പാട്ടു തന്നെ". അടുത്ത കവിള്‍ മോന്തി. കുത്തിത്തിരുപ്പിന്‍ടെ മുഖത്ത്‌ അവന്‍ എഴുതിയ കവിത ഞാന്‍ പാടുന്ന പോലെ ഒരു പുച്ഛം.

"ഒട്ടിവലിയുന്ന ദിശയെട്ടുമുപശാന്തിയുടെ മൊട്ടുകള്‍ തിരഞ്ഞു നട കൊള്‍കേ
ഓര്‍മയിലൊരൂടു വഴി വരരുചി പഴമയുടെ നേര്‍വരയിലേയ്ക്ക്‌ തിരിയുന്നു"

ദീപാവലിക്ക്‌ നെയ്ബര്‍ഹുടിലെ പടക്കസമൂഹങ്ങളെ ശ്രവിച്ച ശ്വാനന്‍ ദ ഗ്രേറ്റന്‍ടെ ചാരിതാര്‍ഥ്യവും അങ്കലാപ്പും റെനോയുടെയും സീകേയുടെയും മുഖതാവില്‍ സ്ഫുരിക്കുന്നു. പണ്ടേ രണ്ടു നമ്പൂരിശ്യന്‍മാരും കവിത എന്നു കേട്ടാല്‍ "ലേശ്യം അസഹ്യാണ്‌". കാമനെ ദഹിപ്പിച്ച ട്യൂഢ് ഭഗവാന്‍ടെ സ്റ്റൈലില്‍ ഹള്ളി രണ്ടിനേയും ഒരു നോട്ടം. ഞാന്‍ കണ്ടിപ്പാ കണ്ടിന്യൂ

"വര്‍ണ്ണങ്ങള്‍ വറ്റുമുന്‍മദവാദ വിഭ്രമ ചുഴികലിലലിഞ്ഞതും
കാര്‍മണ്ണിലുയിരിട്ടൊരാശമേല്‍ ആര്യത്വമൂര്‍ജ രേണുക്കള്‍ ചൊരിഞ്ഞതും"

വീണിടം വിദ്യയാക്കുന്ന ഒഫീഷ്യല്‍ ഫോട്ടൊഗ്രാഫര്‍ നിശ്ചല്‍ ( ജാട കൂടിയപ്പോള്‍ നിഷ്ക്കു ആക്കി നമ്മള്‍) എല്ലാ ദൃശ്യങ്ങളും ക്യാമെറക്കണ്ണുകളില്‍ പതിപ്പിക്കുന്നു. പുതിയ ഹോബി കണ്ടെത്തിയ അങ്കിള്‍ ജയ്യും ഏത്തപ്പഴം തൊലിക്കുന്ന മര്‍ക്കടന്‍ടെ ഉല്‍സാഹത്തോടെ ക്യാനന്‍ ദിജിറ്റല്‍ ക്യാമറയില്‍ കേറി നിരങ്ങുന്നു. കുറച്ച്‌ പാപ്പരാസ്സി ഫോട്ടോകളും എടുതൂന്ന്‌ വെച്ചോ.

"എല്ലാരും ഒന്നെന്ന ശാന്തിപാഠം തനിച്ചെങ്ങുമേ ചൊല്ലിത്തളര്‍ന്നും
ഉടല്‍ തേടി അലയുമാത്മാക്കളോടദ്യൈതമുരിയാടി ഞാനിരിക്കുമ്പോള്‍
ഉറവിന്‍ടെ കല്ലെരിഞ്ഞൂടെപ്പിറന്നവര്‍ കൂകി നാറാണത്ത്‌ ഭ്രാന്തന്‍
ഉറവിന്‍ടെ കല്ലെരിഞ്ഞൂടെപ്പിറന്നവര്‍ കൂകി നാറാണത്ത്‌ ഭ്രാന്തന്‍"

"തന്നെടാ നീ തന്നെ ഭ്രാന്തന്‍..." കുത്തിത്തിരുപ്പ് ബെയ്പ്പൂര്‍ സ്റ്റെലില്‍ ജീറ്റീയൊട് വ്യങ്ജിചു. അവനെ കാര്‍ക്കിച്ചു തുപ്പാതെ ഞാന്‍ പന്തിരുകുലത്തെ (വി)വര്‍ണ്ണിക്കുന്നു.

"ചാത്തനും പാണനും പാക്കനാരും പെരുന്തച്ചനും നായരും വള്ളുവോനും
ഉപ്പുകൊറ്റനും രജകനും കാരയ്ക്കലമ്മയും
കാഴ്ച്ചയ്ക്കു വേണ്ടി ഈ ഞാനും
വെറും കാഴ്ച്ചയ്ക്കു വേണ്ടി ഈ ഞാനും"

അന്തരീക്ഷം നാദബ്രഹ്മത്തില്‍ ആറാടുന്നു. കഠോര സ്വനങ്ങല്‍ ചുമരില്‍ത്തട്ടി പ്രതിധ്വനിച്ച്‌ ഡോള്‍ബി ടിജിറ്റല്‍ ആകുന്നു. കുത്തീത്തിരുപ്പിന്‍ടെ ചിരിയെ വകവെയ്ക്കാതെ ഹിന്ദി സിനിമയില്‍ ശശി കപൂര്‍ ബ്രദര്‍ ആണെന്ന്‌ കത്തിയ അമിതാബ് ബച്ചനെ പോലെ നിഷ്കു താളം പിടിച്ചു.ട്യുണിട്ടു.ഒരു കവിള്‍ കൂടെ ഇറക്കി എനിക്ക് ദ്യൂയറ്റ് ആയി

"ഇന്ദ്രിയം കൊണ്‍ടേ ചവയ്ക്കുന്ന താമ്പൂലമിന്നലത്തെബ്ഭ്രാതു ഭാവം
തങ്ങളില്‍ തങ്ങളില്‍ മുഖത്തു തുപ്പും നമ്മളൊന്നെന്നു ചൊല്ലും ചിരിക്കും"

ഗുണയിലെ "പാര്‍ത്തവിഴി"ല്‍ ഹീറോയിനെ പാത്ത കമല്‍ സാര്‍ന്‍ടെ ആ നിര്‍വൃതി ലുക്ക് ഹള്ളിയുടെ വദനത്തില്‍ വിലയാടുന്നു. ജയ് അങ്കിളും ഒടുവില്‍ കോറസ് ആയി.ക്യാമറ കമ്പത്തിനെ കവിതാ കമ്പം കടത്തി വെട്ടിയപ്പോള്‍ സോമന്‍ സര്‍ കൈപിടിക്കുമ്പോള്‍ കുളിരുകോരുന്ന ജയഭാരതി ചേച്ചിയുടെ എക്സ്പ്രഷന്‍ വെച്ച് അണ്ണന്‍ ഏറ്റു പാടി...

"ഓരോ ശിശുരോദനത്തിലും കേള്‍പ്പു ഞാനൊരുകോടി ഈശ്വര വിലാപം
ഓരോ കരിന്തിരിക്കണ്ണിലും കാണ്‍മു ഞാനൊരുകോടി ദേവ നൈരാശ്യം
ജ്ഞാനത്തിനായ് കുമ്പിവീട്ടുന്ന പൂവിന്‍ടെ
ജാതി ചോദിക്കുന്നു വ്യോമ സിംഹാസനം
ജീവന്‍ടെ നീതിക്കിരക്കുന്ന പ്രാവിന്‍ടെ
ജാതകം നോക്കുന്നു ദൈത്യന്യായാസനം
ശ്രദ്ധയൊടന്നം കൊടുക്കേണ്ട കൈകളോ
അര്‍ഥിയില്‍ വര്‍ണ്ണവും വിത്തവും തപ്പുന്നു
ഉമിനീരില്‍ എരിനീരില്‍ എല്ലാം ദഹിക്കയാണ്‌
ഊഴീയില്‍ ദാഹമേ ബാക്കി"

കളി കാര്യമാകുന്നു.ആസ്വാദകര്‍ നിശ്ശബ്ദരാകുന്നു. വോട്ക്കയുടെ പിടിയ്ക്കും കുതറി മാറിയ ധിഷണയില്‍ ചിന്ത പൂത്തു വിടരുന്നു; പടര്‍ന്നു പന്തലിക്കുന്നു. ഈ കളിക്കിടയിലും തങ്ങളെ കീഴ്പ്പെടുത്തിയ ഭ്രാന്തന്ടെ തത്വശാസ്ത്രത്തെ ഉള്ളാല്‍ നമിക്കുന്നു. നാറാണത്ത് ഭ്രാന്തന്‍ ഒരു ട്യൂഢായി മാറുന്നു. ഒരു ട്രാന്‍സ് സ്‌റ്റേറ്റില്‍ സഖാവ് നാറാണത്തിന്‍ടെ പ്രതീക്ഷ എമ്പതൈസ് ചെയ്ത് കൂട്ടത്തോടെ

"വീണ്ടുമൊരുനാള്‍ വരും എന്‍ടെ ചുടലപ്പറമ്പിനെ
തുടി തുള്ളുമീ സ്വാര്‍ത്ഥ സിംഹാസനങ്ങളെ കടലെടുക്കും
പിന്നെ ഇഴയുന്ന ജീവന്‍ടെ അഴലില്‍ നിന്ന് അമരഗീതം പോലെ
ആത്മാക്കലിഴ ചെര്‍ന്ന് ഒരദ്വൈത പദ്മമുണ്ടായ്‌വരും"

കവിത അതിന്‍ടെ മൂര്‍ധന്യാവസ്തയില്‍ എത്തുന്നു. സംഘം മതിമറന്നു പാടി. ജീറ്റി, ഞാന്‍,നിഷ്ക്കു അണി (മറാഠിയിലെ ആന്‍ട്) ജയ് എല്ലാം. ഈവന്‍ കുത്തിത്തിരുപ്പ് പോലും ജോയിന്‍ മാടി. കണ്ണും കാതും മെയ്യും മറന്ന് ഇരുന്നും കൈകൊട്ടിയും എഴുന്നേറ്റു നടന്നും ചരിഞ്ഞു കിടന്നും എന്നു വേണ്‍ട ഏതൊക്കെ പോസിലായിട്ടും യുണിറ്റി ഇന്‍ ടൈവേര്‍സിറ്റി സ്ഫുരിക്കുമാറു ജാത്യാലേ ചുകന്ന സൊഷ്യിലിസ്റ്റ് നിണം തിളപ്പിച്ചു കൊണ്‍ട് ഇങ്ങനെ പാടി അവസാനിപ്പിക്കുന്നു..

"ഒക്കെ ഒരു വെറും ഭ്രാന്തന്‍ടെ സ്വപ്നം
നേരു നേരുന്ന താന്തന്‍ടെ സ്വപ്നം"

ഹള്ളി ലിറ്ററലി ഫ്ലാറ്റ്. ഗുല്‍ട്ടി-മല്ലു സങ്കര ബുജിക്ക് വോട്ക്കയുടെ കൂടെ ഭ്രാന്തന്‍ടെ "പുലഭ്യം പറച്ചില്‍" താങ്ങാവുന്നതിലും അപ്പുറത്ത്. മഹാകവി ഉള്ളൂര്‍ പറഞ്ഞതു പോലെ പിന്നീടുള്ള നിശ്ശബ്ദദയ്ക്ക് ഭാരം ശബ്‌ദത്തെക്കാളേറെ. സ്വബോധം നഷ്ടപ്പെട്ട ഭ്രാന്തന്മാരുടെ ഹര്‍ഷാരവം ആ നിശബ്ദദയെ ഭംഞ്ജിക്കന്‍ അധികം സമയം വേണ്‍ടി വന്നില്ല.........


ഓര്‍മ്മയുടെ പാറക്കഷ്ണം താഴ്വരയില്‍ ഉരുട്ടി ഈ വഴിപ്പോക്കന്‍ , ഈ ഭ്രാന്തന്‍ കൈകൊട്ടി ചിരിക്കുന്നു.
പൊട്ടിച്ചിരിക്കുന്നു......
--------------------------ശുഭം--------------------------------------------

Labels: